2012, മാർച്ച് 8, വ്യാഴാഴ്‌ച

രവീന്ദ്രവന്ദനം


രവീന്ദ്രവന്ദനം 



"എന്‍റെ ദൈവമേ.. ഒറ്റ പ്രണാമത്തില്‍ എന്‍റെ ഇന്ദ്രിയങ്ങളൊക്കെ ചിറകു വിരിച്ച് അങ്ങയുടെ ചരണങ്ങളിലെ ഈ ലോകത്തെ സ്പര്‍ശിക്കട്ടെ..
പെയ്യാമഴയുടെ ഭാരത്താല്‍ ചാഞ്ഞ ആഷാഡമേഘം പോലെ അങ്ങയുടെ വാതില്‍ക്കല്‍ എന്‍റെ ചിത്തമാകെ ഒരൊറ്റ പ്രണാമത്തില്‍ കുമ്പിടട്ടെ..
(ഗീതാഞ്ജലി )




രവീന്ദ്ര സംഗീതത്തിന്‍റെ ഈ അനന്തസാഗര അലയൊലി ആ ഒറ്റ പ്രണാമത്തില്‍ ലയിച്ചു ചേര്‍ന്നിട്ട് 70 വത്സരങ്ങള്‍ പിന്നിടുന്നു. ദൈവത്തെ കാണാന്‍, പൂജാമുറിയില്‍ നിന്നിറങ്ങി, പാടത്തെ ചെളിയില്‍ വിയര്‍പ്പൊഴുക്കുന്നവന്‍റെ കൂടെച്ചേരാന്‍ ആഹ്വാനം ചെയ്ത ആ മഹാനുഭാവന്‍റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിലാണ് ഇന്ത്യന്‍ ദേശീയത.


രവീന്ദ്രനാഥ ടാഗോര്‍ -1861 മേയ് 7  ന് കല്‍ക്കത്തയിലെ അതിപുരാതനവും കുലീനവുമായ ജോരാഷങ്കോ ഭവനത്തില്‍ സര്‍വ സൌഭാഗ്യങ്ങളോടെ, പ്രഭുകുമാരനായുള്ള ജനനം. കുഞ്ഞുടാഗോര്‍ ജനിച്ചുവളര്‍ന്ന ആ പഴയ മൂന്നുനില മാളികയും പരസരങ്ങളുമെല്ലാം  പിന്നീട് മഹാകവിയുടെ പേരില്‍ നടത്തിവരുന്ന 'രവീന്ദ്രഭാരതി' സര്‍വകലാശാലയുടെ ഭാഗമായി മാറി. ആ മഹാത്മാവിന്‍റെ പ്രാണവായു ലയിച്ചുചേര്‍ന്ന ഭവനത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം ഒരു മഹാക്ഷേത്രകോവിലിന്‍റെ പരിശുദ്ധിയോടെ ഇന്നും പരിരക്ഷിക്കപ്പെടുന്നു. അനേകായിരങ്ങള്‍ ദിനേന സന്ദര്‍ശത്തിനെത്തുന്നു.


അഭൗമമായൊരു തേജസ്സോടെ, കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണങ്ങളിലും  നിറഞ്ഞുനിന്ന അത്യപൂര്‍വ സുന്ദര വ്യക്തിത്വമായിരുന്നു ടാഗോര്‍. സമ്പദ്സമൃദ്ധിയുടെ ശൈശവം. സംഗീതവും സാഹിത്യവും നിറഞ്ഞുപെയ്തിരുന്ന അകത്തളങ്ങള്‍. കലയും  കവിതയും കരുത്തേകിയ ഉമ്മറസദസ്സുകള്‍. എഴുതുന്ന ഓരോ വരികളും പ്രസിദ്ധീകരിക്കാന്‍ കാത്തുനില്‍ക്കുന്ന കുടുംബം വക പത്രമാസികകള്‍. സര്‍ഗവാസനയുടെ ഓരോ നാമ്പിനും വളവും വെള്ളവുമേകി പരിപോഷിപ്പിക്കാന്‍ ഉത്പതിഷ്ണുക്കളായ അച്ഛനും ഏട്ടന്മാരും ചുറ്റും.. ടാഗോര്‍ കുടുംബം തന്നെ ഒരു സാഹിത്യക്കളരിയായിരുന്നു. കൊച്ചുടാഗോറില്‍ കവിത മുളപൊട്ടിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. അതങ്ങനെതന്നെ സംഭവിച്ചു. മുളപൊട്ടിയെന്നു മാത്രമല്ല, പടര്‍ന്നു പന്തലിച്ചു വന്‍മരമായി, രവീന്ദ്രസംഗീതമായി, വിശ്വമാകെ അലയടിച്ചു, ആ നാദപ്രവാഹം!


പതിനാലാംവയസ്സില്‍, ആശയഭംഗിയും ചമല്കാരപ്രസന്നമായ ശൈലിയും സംഗീതമാധുരിയും വഴിഞ്ഞൊഴുകിയ ആദ്യകവിത, 'കവികഹാനിയാം' ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍, സുരേന്ദ്രനാഥ ബാനര്‍ജി, തുടങ്ങിയവരുള്‍പ്പെട്ട അതിപ്രൌഡസദസ്സില്‍ അവതരിപ്പിക്കാനായി, ടാഗോറിന്..


അതോടെ ഒരതിമാനുഷ കവിതാസങ്കല്പം പിറവിയെടുക്കുകയായിരുന്നു. വേദവ്യാസ മഹര്‍ഷി ഹിമാലയ കൊടുമുടിയിലേറി നിന്ന് ഭാരതഭൂമിയുടെ ദയനീയമായ അധ:പതനമോര്‍ത്ത് വിലപിക്കുന്നതായിരുന്നു കവിതയുടെ ആശയം.


മടിയനായിരുന്നു ടാഗോര്‍, സ്കൂളില്‍ പോയി പഠിക്കാന്‍. അലയാനായിരുന്നു ഇഷ്ടം. മലയിലൂടെ, പുഴയരികിലൂടെ, കാനനഭംഗിയിലൂടെ... ബാല്യത്തില്‍തന്നെ ഹിമാലയപ്രാന്തങ്ങളിലെ പ്രശാന്ത ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം കിട്ടിയിട്ടുണ്ട്, ടാഗോറിന്.. ആകാശനീലിമ നോക്കിക്കണ്ട്‌ വെറുതെ കിടക്കുകയായിരുന്നു മറ്റൊരു വിനോദം. അങ്ങനെ ഔപചാരിക വിദ്യാഭ്യാസം വീട്ടില്‍തന്നെയായി.. ബാല്യം വിട്ടപ്പോള്‍ ഏട്ടന്‍റെ നിര്‍ബന്ധം കാരണം ഇംഗ്ലണ്ടില്‍ പഠനത്തിനു ചേര്‍ന്നെങ്കിലും ബിരുദമൊന്നും പേരില്‍ ചേര്‍ക്കാതെ വൈകാതെ തിരിച്ചുപോരുകയും ചെയ്തു.


ഇരുപത്തിരണ്ടാം വയസ്സില്‍, വധുവായി ജീവിതത്തിലെക്കെത്തിയ ഭാവതാരിണിയെന്ന ലോലഗാത്രിയുടെ രൂപം കണ്ട്, 'മൃണാളിനി (താമരവളയം) എന്ന് പെരുമാറ്റിയതും ടാഗോരിലെ കവിഹൃദയം. പക്ഷെ, പറക്കമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെ ടാഗോറിന്‍റെ കൈകളിലേല്‍പിച്ചു 1905 ല്‍ മൃണാളിനി ദേവി ജീവിതാരങ്ങ്‌ ഒഴിഞ്ഞു..


ഉദയഗ്ഗാന പ്രകാശ കലയാ-
ലുജ്ജ്വല ശോഭം ഭുവനം
അലിയിക്കുന്നു സിരകളെയീസ്വര
 ഗംഗാസരഭസഗമനം
പാടണമെന്നുണ്ടീ രാഗത്തില്‍
പാടാന്‍ സ്വരമില്ലല്ലോ..
പറയണമെന്നുന്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ..
പ്രാണനുറക്കെക്കേണീടുന്നു
പ്രഭോ, പരാജിത നിലയില്‍..


എന്തൊരു പ്രൌഡമായ ആഖ്യാനം ! കാവ്യലോകത്തിന്‍റെ  നിത്യവിസ്മയങ്ങളിലൊന്നാണ് ഗീതാഞ്ജലി. കാലാതിവര്‍ത്തിയായ ആ സൗന്ദര്യദര്‍ശനവും ആവിഷകരണ സാരള്യവും ആദരവോടും, അതിലേറെ അവിശ്വാസത്തോടെയും മാത്രമേ ആസ്വദിക്കാനാവൂ.  ഗഹനതയുടെയും ലാളിത്യത്തിന്‍റെയും സവിശേഷമേളനം.. ആദ്യമായി നോബല്‍ സമ്മാനം ഏഷ്യയിലേക്കെത്തിച്ച അതിമനോഹര ഈശ്വര പ്രണയ ഗീതികള്‍. പൂജാമുറിയും ശുഭ്രവസ്ത്രവും ഉപേക്ഷിച്ച്, അധ്വാനിക്കുന്നവനിലേക്കിറങ്ങൂ, ഈശ്വരനെ കാണാന്‍ എന്ന് പുരോഹിതരെ വെല്ലുവിളിച്ച വിപ്ലവചിന്ത.. സാഹിത്യലോകം നമിച്ച കല്പനാവൈഭവം..


കവിതയും സംഗീതവും സാഹിത്യവും മാത്രമായിരുന്നില്ല, രവീന്ദ്രന്‍റെ പന്ഥാവ്.. ഉജ്ജ്വലനായ പ്രാസംഗികന്‍, സാമൂഹ്യ പരിഷ്കര്‍ത്താവ്‌, ഗുരുകുല വിദ്യാഭ്യാസത്തിന്‍റെ പുനര്‍പതിപ്പായ ശാന്തിനികേതന്‍റെ സ്ഥാപകന്‍, പ്രചാരകന്‍, ലോക സഞ്ചാരി, രാഷ്ട്രത്തിന്‍റെ സന്ദേശവാഹകന്‍.. അങ്ങനെയങ്ങനെ സഫലമായൊരു ജന്മം!!
ടാഗോറിന്‍റെ വിശ്വഭാരതി സര്‍വകലാശാല ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പ്രാചീനഭാരതത്തിലെ കലാസംസ്കാരങ്ങളുടെ കവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടണം. മറ്റുള്ളവരുടെത് ഇങ്ങോട്ടും കടന്നുവരണം. അവിടെ വേദേതിഹാസങ്ങളും ഹിന്ദു ശാസ്ത്രങ്ങളുമെന്നപോലെ ബുദ്ധ-ജൈന-ഇസ്‌ലാം ധര്‍മങ്ങളും തത്വ ശാസ്ത്രങ്ങളും ഉയര്‍ന്ന നിലവാരത്തില്‍ പഠനവിഷയങ്ങളാകുന്നു .
'യത്ര വിശ്വ ഭാവത്യേക നീഡം' ഇതാണ് വിശ്വഭാരതിയുടെ മുഖമുദ്ര.


ജന്മം സാര്‍ത്ഥകമാക്കിയാണ്, കാലദേശങ്ങളെ കീഴടക്കിയ ആ യുഗപുരുഷന്‍ യാത്രയായത്. പിതാവ് ദേവേന്ദ്ര നാഥ ടാഗോരിനെപ്പോലെ. ഇന്ത്യ സ്വതന്ത്രയാകുന്നതിന്  ആറു വര്‍ഷം മുന്‍പ്, 1941 അഗസ്റ്റ് 7 ന് ശാന്തിനികേതനത്തിലെ, മൂകമായ, ദു:ഖസാന്ദ്രമായ  മധ്യാഹ്നത്തില്‍,  ഒരു പുരുഷായുസ്സിന്‍റെ കര്‍മഫലങ്ങള്‍ സാക്ഷിയാക്കി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ മൃത്യുവിനു കീഴടങ്ങി. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ പരമാധികാര ജനാധിപത്യ രാജ്യമായപ്പോള്‍, ടാഗോറിന്‍റെ ബംഗാളിഗീതം 'ജനഗണമന' ഇന്ത്യന്‍ ദേശീയഗാനമായി  പ്രഖ്യാപിച്ചുകൊണ്ട് ആ മഹാനുഭാവന്‍റെ ദീപ്തസ്മരണയ്ക്കുമുന്നില്‍ ശിരസ്സ്‌ നമിച്ചു..


....ജയ ജയ ജയ ജയഹേ....





3 അഭിപ്രായങ്ങൾ:

  1. ശിരസ്സ് നമിക്കുന്നു. ആ മഹാ പ്രതിഭയ്ക്ക് മുന്നിൽ. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. സക്കീന ഫൈസല്‍...
    രവീന്ദ്ര സംഗീതത്തിന്‍റെ ഈ അനന്തസാഗര അലയൊലി ആ ഒറ്റ പ്രണാമത്തില്‍ ലയിച്ചു ചേര്‍ന്നിട്ട് 70 വത്സരങ്ങള്‍ പിന്നിടുമ്പോഴും യുവതലമുറ നമ്മുടെ സ്വതം ടാഗോറിനെ അറിയാതെ പോകുന്നു ...
    ഒരു പാട് പുതിയ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു .. ഒത്തിരി നന്ദി ..
    വീണ്ടും വരാട്ടോ ... സസ്നേഹം ..

    മറുപടിഇല്ലാതാക്കൂ
  3. ഇനിയും എന്തൊക്കെയോ അറിയാന്‍ ബാക്കിയുണ്ടെന്ന് ഇങ്ങനെയുള്ള ഓരോ പോസ്റ്റുകള്‍ കാണുമ്പോഴാണ് തിരിച്ചരിവുണ്ടാവുന്നത് ...... നന്ദി ഈ അറിവുകള്‍ പകര്‍ന്നു തന്നതിന് ........... നല്ല ശൈലിക്ക് ആശംസകളും....:)

    മറുപടിഇല്ലാതാക്കൂ