2012, മാർച്ച് 8, വ്യാഴാഴ്‌ച

എന്‍റെ ബാല്യം 
ഒരു വട്ടത്തിനുള്ളിലായിരുന്നു..
ഏട്ടന്മാരിലാരോ 
മുറ്റത്തെ പൂഴിമണ്ണില്‍ വരച്ച 
വെറുമൊരു ചെറുവട്ടത്തിനുള്ളില്‍..

ലക്ഷ്മണരേഖയ്ക്കുള്ളിലെ സീതക്കുട്ടിയെന്ന്
അച്ഛന്‍ കളിയാക്കിച്ചിരിച്ച്ചു 
മാരീചനാരെന്നരിയാഞ്ഞിട്ടും
വട്ടത്തിനു പുറത്തിറങ്ങാനാകാതെ
കുന്തിച്ചിരുന്നു കരഞ്ഞു 
ആ അഞ്ചുവയസ്സുകാരി !
ഞാനെന്ന പേടിക്കാരി !!

വെറുമൊരു വട്ടം മാത്രമാണതെന്നും
പുറത്തിറങ്ങി  നടക്കെന്നും  
ആവോളം  പറഞ്ഞു, അമ്മ 
കൈ  പിടിക്കാനേന്തി,  ചേച്ചിമാര്‍ 

പക്ഷെ,
പുറത്തിറങ്ങാന്‍  തുനിഞ്ഞ  
കുഞ്ഞുകാല്‍ 
വിറപൂണ്ട്...
'ഇല്ലമ്മേ, ആരെങ്കിലും മായ്ക്കണേ, ഈ വട്ടം....'
അച്ഛന്‍റെ ഈര്‍ഷ്യ പാഴ്വാക്കായി..
അമ്മുമ്മ മെല്ലെ പിറുപിറുത്തു 
'എന്തു വിഡ് ഡിയാണിക്കുട്ടി!!'
ഒടുവില്‍ ആരോ മായ്ച് 
ഇല്ലാതായ വട്ടത്തിലേക്കു തിരിഞ്ഞുനോക്കി 
നിന്നു കിതച്ചു ഞാന്‍ "ഹാവൂ....!"

കളി മതിയാക്കി  കാണികള്‍ പിരിഞ്ഞു
കളിയില്‍ രസംപൂണ്ട ഏട്ടന്മാര്‍ 
പിന്നെയും പിന്നെയും  
വട്ടങ്ങള്‍ തീര്‍ത്തു
ചുറ്റിലും മുതിരും വരെ..

വട്ടങ്ങള്‍ കാണുമ്പോള്‍ 
ഏട്ടനെ കാണുമ്പോള്‍ 
ഓടിയോളിച്ചോരാ ബാല്യം 
മറഞ്ഞേ പോയ്‌..

മുതിര്‍ന്നു ഞാന്‍ (?) എങ്കിലും 
ആരോ വരച്ചൊരദ്ര്ശ്യമാം ആ വട്ടം 
അങ്ങനെ തന്നെയെന്‍ ചുറ്റിലും
മായാതെ ആരാലും മായ്ക്കാതെ 
ഇന്നും അശാന്തിയായ്‌...

എനിക്ക് ശ്വാസം മുട്ടുന്നു..!
ഒന്നീ വട്ടം മായ്ക്കുമോ?
സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
പുറത്തിറങ്ങണം, 
ഇല്ലാവട്ടത്തെ തിരിഞ്ഞു നോക്കി 
കിതയ്ക്കണം,
എനിക്ക്, മതിയാവോളം..! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ